Wednesday 28 March 2012

ഹൈന്ദവ അനൈക്യത്തിന്റെ പൊരുളുകള്‍.....


ഭൌതികം ആയ നിലനില്പ് ചോദ്യചിഹ്നം അല്ലാത്ത ഒരു സാഹചര്യം ഉണ്ടായിക്കഴിഞ്ഞാല്‍ ഏതൊരു സാമൂഹിക രാഷ്ട്രീയ മത സംവിധാനവും ബോധവല്കരണത്തിന്റെയും   ശാക്തീകരണത്തിന്റെയും മാര്‍ഗങ്ങള്‍ തേടാറുണ്ട്.   ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാവുന്ന അവസരത്തില്‍ പോലും ഹൈന്ദവര്‍ ഇത് പോലുള്ള ഐക്യ കാഹളങ്ങള്‍ മുഴക്കാറില്ല.... ചുരുക്കം ചിലര്‍ ഹൈന്ദവരുടെ അനൈക്യത്തെ പറ്റി പരാതി പറയുകയും ഐക്യം ഉണ്ടാവാന്‍ എന്ത് ചെയ്യണം എന്ന് ആലോചിക്കുകയും മറ്റും ചെയ്തിട്ടുണ്ട്, ചെയ്യുന്നും ഉണ്ട്.   എന്താണ് ഈ എകത്വത്തിലെ നാനാത്വത്തിന് കാരണം?

കാരണങ്ങള്‍ തിരഞ്ഞാല്‍ നമുക്കു കാണാം - മറ്റു മതങ്ങളിലേത് പോലെ കേന്ദ്രീകൃത രാഷ്ട്രീയം  സനാതനധര്‍മം എന്ന് ഋഷിമാര്‍ പാടിയ ഹൈന്ദവധര്മത്തില്‍ ഇല്ല. വ്യക്തിതലത്തിലെ അന്വേഷണങ്ങള്‍ ആണ് ജീവന്റെ സമസ്യകള്‍ക്ക് ഉത്തരം തരേണ്ടത്‌ എന്ന തത്വം ആണ് ഈ ധര്‍മം പിന്തുടര്‍ന്നിരുന്നത്.എല്ലാ അധികാരവും കേന്ദ്രീകരിച്ചിരിക്കുന്ന ഈശ്വരന്റെ ജീവിതശാസനങ്ങളും  അദ്ദേഹത്തിന്റെ ആജ്ഞ അനുസരിക്കുന്ന പുരോഹിതവൃന്ദവും  എല്ലാം അടങ്ങിയ വ്യവസ്ഥകള്‍ ആണ് മറ്റു പല മതങ്ങളുടെയും ഈശ്വരീയ യാത്രയിലേക്കുള്ള താക്കോല്‍.. ....... . ഈ ഈശ്വരന്‍ എല്ലാം നോക്കി നടത്തുന്ന ശക്തി ആണ്. നമ്മുടെ ജന്മനാ ഉള്ള കുറ്റങ്ങളും കുറവുകളും പോലും സൃഷ്ടാവില്‍ ആരോപിക്കപ്പെടുമ്പോള്‍, ഹൈന്ദവ ധര്‍മം ജീവനെ അതിന്റെ പരിണാമങ്ങള്‍ക്ക് ഉത്തരവാദി ആയി കാണുന്നു. ഒരുവന്‍ കാല്‍ ഇല്ലാതെ ജനിച്ചെങ്കില്‍ അത് അവന്റെ/അവനെ സ്വാധീനിക്കുന്ന (പൂര്‍വികരുടെ) കര്‍മത്തിന്റെ  ഫലം ആണ് എന്ന് ഹൈന്ദവ ധര്‍മം എണ്ണുന്നു. ശ്രേഷ്ഠം ആയ കര്‍മങ്ങള്‍ ചെയ്തു ചെയ്തു കര്മാതീതവും ഗുണാതീതവും ആയ ആത്മതലത്തില്‍ എത്താന്‍ ഈ ധര്‍മം നമ്മെ പഠിപ്പിക്കുന്നു.
 
ഇത്തരം ഒരു കാഴ്ചപ്പാട്, ചുറ്റും ഉള്ളവരോട് സഹവസിക്കുമ്പോള്‍ തന്നെ അന്തര്മുഖം ആയ ഒരു അന്വേഷണത്തിനും ഹിന്ദുവിനെ പ്രേരിപ്പിച്ചു. തലയെണ്ണി  ഹിന്ദുവിന് ആത്മീയതലത്തില്‍ ഒന്നും തെളിയിക്കാനും  ഉണ്ടായിരുന്നില്ല. തത്വ ഗ്രഹണത്തിന് സഹായിക്കാന്‍ ഗുരുക്കന്മാരെ ആശ്രയിക്കും എങ്കിലും, ദൈവത്തിനോടുള്ള അകലം അനുസരിച്ച് ക്രമീകരിച്ച ഒരു വ്യവസ്ഥാപിത പൌരോഹിത്യ അധികാര ശ്രേണി ഒന്നും ഹിന്ദുവിന് ഉണ്ടായിരുന്നില്ല.ചുരുക്കി പറഞ്ഞാല്‍ ആത്മ അന്വേഷണം വ്യക്തി തലത്തില്‍ ആയിരുന്നു പണ്ട് നടന്നിരുന്നത്.
 
ഇനി അന്നത്തെ കര്‍മത്തെ പറ്റിയുള്ള വീക്ഷണം ശ്രദ്ധിക്കാം.  ഒരുവന്‍ കര്‍മങ്ങള്‍ കൊണ്ടു സമ്പാദിക്കുന്ന വാസനകളും സംസ്കാരങ്ങളും അവന്റെ പുനര്‍ജന്മങ്ങള്‍ക്കും - ചിലപ്പോള്‍ അധപതിച്ചവയ്ക്കും  ചിലപ്പോള്‍ ശ്രേഷ്ഠം ആയവയ്ക്കും കാരണം ആകും എന്ന് ഹിന്ദു മനസ്സില്‍ ആക്കിയിരുന്നു. പൂര്‍വ ജന്മങ്ങളിലെ കര്‍മങ്ങള്‍ പുതിയ ജന്മത്തിലെ സംസ്കാരത്തിന്റെ മാറ്റ് തീരുമാനിച്ചു എന്ന് ചുരുക്കം.
 
ഒരു ബ്രഹ്മ ജ്ഞാനിയുടെ വീട്ടില്‍ ജനിച്ചവന്‍ അതെ വഴി പിന്തുരടാന്‍ സാധ്യത ഏറെ ആണ്. ജന്മം പോലും ഒരു ജീവനാല്‍ പ്രേരിപ്പിക്കപ്പെടുന്ന കര്‍മം ആണല്ലോ. ബ്രാഹ്മണ സ്ത്രീയുടെ ഗര്‍ഭപാത്രം തേടുന്ന ജീവ അഹങ്കാരം ബ്രാഹ്മണന്‍ ആയി കര്‍മം ചെയ്യാന്‍ ആയിരിക്കും അല്ലോ സ്വതവേ താല്പര്യം കാണിക്കുക? ഇത് ക്ഷത്രിയനും ശൂദ്രനും എല്ലാം ബാധകം... ഈ തിരിച്ചറിവ് ആയിരുന്നു വര്ണ ചിന്തകളുടെ ആധാരം.  നമ്മള്‍ പിറക്കുന്നത്‌ നമ്മുടെ പൂര്‍വ ജന്മ ആര്‍ജിത സംസ്കാരങ്ങള്‍ക്കു യോജിച്ച സാഹചര്യങ്ങളില്‍ ആണെങ്കില്‍ നമ്മളും ജനിച്ച വീട്ടിലെ വഴി പിന്തുടരും എന്ന സ്വാഭാവിക ന്യായം ആയിരുന്നു ഈ ചിന്തയുടെ കാതല്‍.  ( ശൂദ്രന്‍ എന്ന വാക്കിനെ നിന്ദ്യം എന്ന് പലരും കരുതുന്നുണ്ട്. സ്വതവേ മൃഗവാസനകള്‍ പുലര്‍ത്തി ത്വക്കിനും നാവിനും വേണ്ടി ജീവിച്ചു മരിക്കുന്ന ആളുകളെ ആണ് ശൂദ്രര്‍ എന്ന് വിളിച്ചത്. പരിണാമത്തിന്റെ ഒഴുക്കില്‍, ശൂദ്രനും ഒരു നാള്‍ ബ്രഹ്മ ജ്ഞാനം നേടിയേ ഈ ജനന മരണ ചക്രത്തില്‍ നിന്നു വിടുതല്‍ നേടൂ എന്ന് ഈ ധര്‍മം വിശ്വസിച്ചു)
 
ബ്രാഹ്മണന്‍ തന്റെ ജ്ഞാനം കൊണ്ടും ഭക്തി കൊണ്ടും  മോക്ഷ മാര്‍ഗത്തില്‍ ചരിച്ചു. മറ്റുള്ളവരെ ആ മാര്‍ഗത്തില്‍ സഹായിച്ചു. ഭരണ നിപുണര്‍ ആയ ക്ഷത്രിയരെ ഉപദേശം കൊണ്ടു സഹായിച്ചു ഇവര്‍.. . ക്ഷത്രിയര്‍ ഭരണം നിര്‍വഹിച്ചു.
ബ്രാഹ്മണരോളം  ജ്ഞാനമോ സിദ്ധിയോ ആത്മീയ കാര്യങ്ങളില്‍ ഇല്ലായിരുന്നെങ്കിലും അവരും ദൈവിക ആരാധന നടത്തിയിരുന്നു. അത് തന്നെ ആയിരുന്നു വൈശ്യ ശൂദ്രരും ചെയ്തിരുന്നത്. കൃഷി, കച്ചവടം, കായിക ജോലികള്‍ ഇവ അനുഷ്ടിക്കുംപോളും അവരുടെ പ്രകൃതിക്ക് അനുയോജ്യം ആയ ആരാധനാ രീതികള്‍ അവര്‍ പിന്തുടര്‍ന്നിരുന്നു. ആര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും കലഹമോ മറ്റോ ഉണ്ടായിരുന്നില്ല. ജനിച്ചതു ശൂദ്രന്റെ മക്കള്‍ ആയി എന്ന് കരുതി കര്‍മങ്ങള്‍ കൊണ്ടു ബ്രഹ്മ ജ്ഞാനം നേടാന്‍ ആര്‍ക്കും അയോഗ്യത ഉണ്ടായിരുന്നില്ല.. എത്ര ഋഷിമാര്‍ ആണ് ശൂദ്രകുലത്തില്‍ നിന്നു ഉണ്ടായിട്ടുള്ളത് എന്ന് കാണുമ്പോള്‍ ആണ് അന്ന് ഉണ്ടായിരുന്ന ഫ്ലെക്സിബിളിറ്റിയെപ്പറ്റി നമുക്കു മനസ്സില്‍ ആവുക... 
 
ജന്മം കൊണ്ടേ കര്‍മം തീരുമാനിക്കുന്ന സമ്പ്രദായം ആദ്യ കാലങ്ങളില്‍ യാതൊരു ചൂഷണത്തിനും ഇടകൊടുത്തിരുന്നില്ല. സഗുണ മൂര്‍ത്തീ ഉപാസനയില്‍ പാലിക്കേണ്ട വ്യക്തി ശുചിത്വങ്ങള്‍ക്കും മറ്റും ആയിട്ടല്ലാതെ തൊടല്‍,തീണ്ടല്‍ എന്ന രീതികള്‍ എല്ലാം അന്ന് അന്യം ആയിരുന്നു. ബ്രാഹ്മണന്‍ കദളിപ്പഴം നേദിക്കുന്നതോ ശൂദ്രന്റെ ബലിയോ ഒന്നും മറ്റൊന്നിനെ മോശം ആയി കണ്ടിരുന്നില്ല....  കൃഷിക്കാരന്‍ ഒരിക്കലും പുരോഹിതനെ വെറുക്കുകയോ മറിച്ചോ ഉണ്ടായില്ല.   കര്‍മ മേഖലയില്‍ സഹവര്‍ത്തിത്വവും ആത്മീയ മേഖലയില്‍ സ്വതന്ത്ര അന്വേഷണങ്ങളും ആയി ഓരോരുത്തരും വളര്‍ന്നു. സാമൂഹിക സഹവര്‍ത്തിത്വവും വ്യക്തി പരം ആയ ആത്മീയ അന്വേഷണവും എല്ലാം സമാന്തരം ആയി നിര്‍വഹിക്കപ്പെട്ടത്‌ കൊണ്ടു ആരും ഐക്യ - അനൈക്യങ്ങളെ പറ്റി വേവലാതിപ്പെട്ടില്ല...........
 
...... എന്നാല്‍ കാലം കലര്‍പ്പ് ചേര്‍ക്കാത്ത എന്താണ് ഉള്ളത്? കലിയുഗം ആരെ ആണ് സ്പര്ശിക്കാത്തത്? .......
 
പുരോഹിതര്‍ ആയവര്‍ ബ്രഹ്മ ജ്ഞാനികള്‍ ആയിരുന്നു ആദ്യ കാലങ്ങളില്‍ എങ്കില്‍, പതിയെ പതിയെ ജ്ഞാനം കുറയുകയും അവകാശങ്ങളും അധികാര ചിഹ്നങ്ങളും  സുരക്ഷിതം ആക്കാന്‍ ഉള്ള ബോധപൂര്‍വമായ  ശ്രമങ്ങള്‍  നടക്കുകയും ചെയ്തു. കാര്യങ്ങള്‍ നടപ്പില്‍ വരുത്തേണ്ട ക്ഷത്രിയകുലത്തിനു മേല്‍ ഏറ്റവും സ്വാധീനം ഗുരുക്കന്മാര്‍ ഉള്‍പെട്ട ബ്രാഹ്മണര്‍ക്ക് ആയിരുന്നല്ലോ? . അവര്‍ തങ്ങളുടെ അധികാരം അരക്കിട്ട് ഉറപ്പിക്കാന്‍, തത്വത്തെ മറന്നു ബ്രാഹ്മണ്യത്തെ ഒരു അവകാശം ആക്കി മാറ്റി. സ്വഭാവം കൊണ്ടു ശൂദ്ര പ്രകൃതി ഉള്ളവന് വേദങ്ങള്‍ പഠിപ്പിച്ചാല്‍ ദുര്‍വിനിയോഗം ഉണ്ടായേക്കാം എന്ന മനു വാചകം, കര്‍മം കൊണ്ടു ബ്രാഹ്മണ്യ യോഗ്യത നേടിയ ജന്മനാല്‍ ശൂദ്രന്‍ ആയ ഒരുവനെ പോലും പൌരോഹിത്യത്തില്‍ നിന്നു അകറ്റാന്‍ വേണ്ട അകത്തള വേലകളുടെ ശക്തിയില്‍ ദുര്‍വ്യാഖാനത്തിന്റെ ചെളിക്കുഴിയില്‍ വീണു മലിനമായി . അങ്ങനെ ചാതുര്‍ വര്‍ണ്യം കര്‍മ അവകാശത്തേക്കാള്‍ ജന്മ അവകാശം ആക്കി മാറ്റപ്പെട്ടപ്പോള്‍  ഒരു വലിയ സമൂഹം   അധ:സ്ഥിതര്‍ ആക്കി നില നിര്‍ത്തപ്പെട്ടു. ചൂഷണം ഹൈന്ദവ ധര്‍മ സംഹിതകള്‍ക്ക് മേല്‍ ആരോപിക്കപ്പെട്ടു. 

ഇത് ആദ്യം നമ്മള്‍ കണ്ട സഹവര്തിത്ത്വതിനു നേരെ വിപരീതം ആയ സാഹചര്യം സൃഷ്ടിച്ചു. ശൂദ്രന്‍ എന്നത് അകറ്റി നിര്‍ത്താന്‍ ഉള്ള ഒരു ലേബല്‍ ആക്കി മാറ്റപ്പെട്ടതോടെ അവര്‍ ബ്രാഹ്മണ്യത്തിന്റെ ശത്രുക്കള്‍ ആയി. പക്ഷേ മഹാമായ ആയ മൂല പ്രകൃതിക്ക് പക്ഷാഭേദം ഇല്ലല്ലോ. പൂണൂല്‍ തിരിച്ചറിയാതിരുന്ന അവള്‍  ബ്രാഹ്മണ ഗര്‍ഭപാത്രങ്ങളില്‍ വംശ കര്‍മഫലം എന്നോണം നിരവധി വൈശ്യ-ശൂദ്രന്മാരെ പ്രതിഷ്ടിച്ചപ്പോള്‍ , പതനം പൂര്‍ണം ആയി. എല്ലാവരും "കച്ചവടം" ചെയ്യുന്ന വൈശ്യന്മാരും  സ്വന്തം "ഇന്ദ്രിയങ്ങള്‍ക്കു" വേണ്ടി ജീവിക്കുന്ന ശൂദ്രരും ആയി മാറി. ബ്രാഹ്മണ, ക്ഷത്രിയ കര്‍മങ്ങള്‍ ഭൂമിയില്‍ നിന്നു അപ്രത്യക്ഷം ആയി. ചുറ്റും ഒന്ന് നോക്കൂ... നിസ്സംഗം ആയി ജ്ഞാനം ആര്‍ജിച്ചു , പകര്‍ന്നു കൊടുത്ത് ജീവിക്കുന്ന എത്ര ഒറിജിനല്‍ ബ്രാഹ്മണരെ നമുക്കു ഇന്ന് കാണാന്‍ പറ്റും? വിരലില്‍ എണ്ണാന്‍ ഉണ്ടാവുമായിരിക്കും....തന്ത്ര കച്ചവടക്കാരല്ലേ ചുറ്റും? നിസ്വാര്‍ത്ഥമായി   ആയി രാഷ്ട്ര സേവനം നടത്തുന്ന എത്ര ക്ഷത്രിയര്‍ ഉണ്ട് നമുക്കു ചുറ്റും? 

ഇങ്ങനെ ആത്മീയതയ്ക്ക് വ്യക്തിതല ഉത്തരം തേടിയ ഹിന്ദുവിന്റെ സ്വയംപര്യാപ്തതാ ബോധത്തില്‍ കാലം  കൂട്ടിച്ചേര്‍ത്ത കലര്‍പ്പുകള്‍ കൂടുതല്‍ സങ്കീര്‍ണ്ണം ആയ കോമ്പ്ലെക്സുകളും വെറുപ്പും അരക്ഷിതത്ത്വവും മറ്റും അവരുടെ ഇടയില്‍ സൃഷ്ടിച്ചു. അങ്ങോട്ടും ഇങ്ങോട്ടും ആരോടും  കടമോ കടപ്പാടോ ഇല്ലാത്ത അവസ്ഥ. അതോടെ ഋഷി നിര്‍ദേശിച്ച വര്ണങ്ങള്‍ (ജാതി) പോലും തെറ്റിദ്ധരിക്കപ്പെട്ടു. ഓരോ ജാതിയും സനാതന ആത്മീയധാര ഉള്കൊള്ളാതെ വൈദേശിക മതങ്ങള്‍ അനുവര്‍ത്തിച്ച ഐക്യ-ശാക്തീകരണങ്ങള്‍ സ്വന്തം ജാതിയില്‍ മാത്രം ആയി പകര്‍ത്തി അടഞ്ഞ  ഒരു സമൂഹം ആയി  മാറി. 

ഇന്നത്തെ കേരളം തന്നെ എടുത്തു നോക്കൂ.. ഓരോ കുലത്തിനും നേതൃത്ത്വം കൊടുക്കുന്നത് കാപട്യ രാഷ്ട്രീയക്കാര്‍ അല്ലെ? അവരവരുടെ നേട്ടങ്ങള്‍ക്ക്‌ വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും പഴി പറയാന്‍ സനാതന മക്കള്‍ക്ക്‌ ഒരു മടിയും ഇല്ല ഇന്ന്.....സ്വത്വവും തനിമയും നഷ്ടപ്പെട്ട നമ്മള്‍ ഇന്ന് ഭാഗവത സപ്താഹ യജ്ഞങ്ങളിലും അഖന്ട  നാമജപ ശബ്ദ മലിനീകരണ യജ്ഞങ്ങളിലും മാത്രം എര്പെട്ടു അന്നദാന കൂട്ടായ്മകളില്‍ രമിച്ചു ജീവിക്കുന്നു.
 
എന്താണ് ഇതിനു ഒരു പ്രതിവിധി? ഞാന്‍ കാണുന്ന  പ്രതിവിധികളെ എണ്ണമിട്ടു അവതരിപ്പിക്കട്ടെ? ഓരോന്നിന്റെയും വിശദ വിവരങ്ങള്‍ പ്രത്യേകം പ്രത്യേകം ബ്ലോഗ്ഗുകളില്‍ ചേര്‍ക്കാന്‍ ശ്രമിക്കാം.
 
1 . സ്വന്തം ജന്മം  രൂപപ്പെട്ടത്  സ്വകര്മങ്ങളാല്‍ ആണെന്ന് മനസ്സില്‍ ആക്കുക. ഭൌതിക ആയ പുരോഗതി അല്ല ഹൈന്ദവന്റെ ഏക ജീവിത ലക്‌ഷ്യം എന്ന് ഉറപ്പിക്കുക. ധര്മത്തില്‍ ഊന്നിയ കര്മങ്ങളിലൂടെ നേടുന്ന അര്‍ത്ഥ കാമ പ്രാപ്തികള്‍ കടന്നു ഹിന്ദു മോക്ഷത്തില്‍ എത്തുമ്പോള്‍ മാത്രമേ യാത്ര പൂര്‍ണം ആകൂ. പ്രയോഗം കൊണ്ടു രൂപം കൊണ്ട ഉയര്‍ന്ന ജാതി, താഴ്ന്ന ജാതി ചിന്തകളുടെ വേലികള്‍ പൊളിച്ചു പുറത്തു കടന്നു നല്ലത് ചെയ്യുന്നവരെ അന്ഗീകരിക്കുക. എല്ലാവരും വ്യതസ്തം എന്നെ ഉള്ളൂ. ബ്രഹ്മം കയ്യില്‍ എന്ന് ഭാവിച്ചു കുന്തിച്ചു നടക്കുന്ന ബ്രാഹ്മണന്‍ ബ്രഹ്മജ്ഞാനം ഇല്ലാത്തവന്‍ ആണ്. സാത്വികനായ ഒരു പൂജാരിയെ അവഹെളിക്കുന്നവന്‍ ശൂദ്രന്‍ എന്ന ഋഷി നിര്‍വചനത്തിനും താഴെ ആണെന്നറിയുക....
2 .  ക്ഷേത്രങ്ങളെ ശരി ആയി മനസ്സില്‍ ആക്കുക. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ക്ഷേത്ര മതില്‍കെട്ടിനുള്ളില്‍ ലഭിക്കും എന്ന തെറ്റിദ്ധാരണ അകറ്റുക. മറ്റു മതങ്ങളുടെ പ്രാര്‍ഥനാ ഹാള്‍ എന്ന ചിന്തയ്ക്ക് അപ്പുറം ആയ ശാസ്ത്രീയ ആധ്യാത്മിക വീക്ഷണം കൊണ്ടേ ക്ഷേത്രം എന്തെന്ന് മനസ്സില്‍ ആക്കുക സാധ്യം ആകൂ.. 
3 .  വ്യക്തിതലത്തില്‍ ഉള്ള അന്വേഷണങ്ങള്‍ ഊര്‍ജ്ജിതം ആക്കുക. സപ്താഹങ്ങളും നവാഹങ്ങളും നമ്മുടെ ബോധത്തെയും കര്‍മത്തെയും സ്വാധീനിക്കാന്‍ പാകത്തില്‍ സ്വപ്രകൃതിയെ പരുവപ്പെടുത്തുക.......
4 . ശുദ്ധം ആയ കര്‍മങ്ങള്‍ക്ക് പ്രകൃതി നല്‍കുന്ന സ്വാഭാവികം ആയ പ്രതി-പ്രവര്‍ത്തനങ്ങള്‍ മാത്രം ആയി കാര്യ-ദ്രവ്യ സിദ്ധികളെ കാണുക... ഈശ്വരന്‍ നമ്മുടെ സ്വാര്‍ഥത പ്രാപ്തം ആവാന്‍ വഴിവിട്ടു ഇടപെടുന്നവന്‍ അല്ലെന്നറിയുക. മരണത്തെ കാംക്ഷിക്കുന്ന ശവപ്പെട്ടി കച്ചവടക്കാരനും ജീവനെ കാംക്ഷിക്കുന്ന രോഗിയും കൂടി ഒരുമിച്ചു പ്രാര്‍ഥിച്ചാല്‍ ബുദ്ധിമുട്ടുന്ന ഈശ്വരന്‍ അല്ല ഹൈന്ദവന്റെ ഈശ്വരന്‍... സ്വന്തം കര്‍മങ്ങള്‍ക്ക് ഈശ്വരനെ പ്രതി ആക്കരുത്.
5 . സ്വന്തം പ്രകൃതിയെ മെരുക്കാന്‍, ഈ പ്രകൃതിയുടെ മൂല കാരണം ആണെന്ന് ആദിമ ആഗമ ശാസ്ത്രങ്ങള്‍ (തന്ത്ര) പറയുന്ന മൂല പ്രകൃതിയെ - മഹാമായയെ - മഹാഭഗവതിയെ ഉപാസിക്കുക..( മൂല പ്രകൃതി ഉപാസന തത്വ പരിചയവും തന്ത്ര ശാസ്ത്ര ആമുഖ പരിചയവും എല്ലാം വഴി പോലെ ചെയ്യാം... )

 അതി വിപുലം ആയ സാധ്യതകള്‍ ഉള്ള ഈ പഠന പദ്ധതിയെ വായനക്കാരന്റെ സൌകര്യം കണ്ടു കൊണ്ടു ചെറിയ ചെറിയ ബ്ലോഗ്ഗുകള്‍ ആക്കാം എന്ന് വിചാരിച്ചത് കൊണ്ടു ഈ ബ്ലോഗ്ഗ്, പൂര്‍ണം ആക്കട്ടെ? 

ഒന്ന് ഓര്‍ക്കുക. സത്യം ആയ തത്വം ഒന്നേ ഉള്ളൂ.. അത് സനാതനം ആണ്. ബാക്കി ഉള്ളതെല്ലാം നില നില്പിനെ പറ്റി വേവലാതിപ്പെടുംപോള്‍ ഹൈന്ദവധര്‍മം  ലയത്തെ പറ്റി  ആണ് കൂടുതല്‍ ചിന്തിക്കുന്നതു. ആ സനാതന ധര്മത്തില്‍ തെന്നിയും ചരിഞ്ഞും ഒക്കെ ആണെങ്കിലും ഇവിടം വരെ തുഴഞ്ഞെത്തിയ സഹോദര ആത്മാക്കളെ ബഹുമാനിച്ചു പറ്റുമെങ്കില്‍ അവര്‍ക്കൊരു കൈ സഹായം കൊടുക്കുക... ആത്യന്തികമായി മുക്തിക്കു ഉപയുക്തം ആകുന്ന ഒരു സഹായം ആകണം അത്. 

ഞാന്‍ ജാതിയില്‍ അല്പം കൂടിപ്പോയല്ലോ, ഞാന്‍ കുറഞ്ഞു പോയല്ലോ എന്ന ചിന്തകള്‍ വ്യര്‍ത്ഥം. ശൂദ്രനായ തസ്കരനെ വാല്മീകി ആക്കിയ സംസ്കാരം ആണ് .നമ്മുടേത്‌..തൊലിയുടെ നിറം എന്നും നിലനില്‍ക്കുന്നതല്ലല്ലോ. ഇന്ന് കൂടിയ നിറത്തില്‍ മേടയില്‍ ഇരിക്കുന്നവന്റെ ചിന്തകളില്‍ ഇരുണ്ട നിറം ഉള്ള സഹോദരന്‍ മോശക്കാരന്‍ ആവുമ്പോള്‍ അവന്റെ മനസ്സിന്റെ നിറം നഷ്ടപ്പെട്ടു എന്ന് പറയാം. ആ ചിന്തകള്‍ തുടങ്ങുമ്പോള്‍ നാളെ കൂടുതല്‍ ഇരുണ്ട ഒരു കുപ്പായം തനിക്കു വേണ്ടി പ്രകൃതി തുന്നുന്നുണ്ട് എന്നറിഞ്ഞാല്‍ പിന്നെ ബാഹ്യം ആയ യാതൊന്നും ആരെയും മുന്‍ വിധികള്‍ക്ക് പ്രേരിപ്പിക്കില്ല............. കടങ്ങള്‍ തീര്‍ത്തു, കാമങ്ങള്‍ തീര്‍ത്തു മഹാ സമാധിയിലേക്ക് പോവാന്‍ സ്വയം പ്രാപ്തര്‍ ആകുവാന്‍ ഉള്ള ശ്രമങ്ങള്‍ നടത്തുന്നതിന്റെ കൂടെ നമുക്കു മറ്റുള്ളവരെ സഹായിക്കുക കൂടി ചെയ്യാം......  രാഷ്ട്രീയം ചിന്തിക്കുന്ന നേരത്ത് പത്തു തവണ മന്ത്രം ജപിക്കാന്‍ കഴിഞ്ഞാല്‍ അത്രയും കര്മക്ഷയം ഉണ്ടാക്കാം............മന്ത്ര ജപ പുണ്യവും ഗൌരവം ഉള്ള ഒരു പഠന വിഷയം ആണ്...  കൂടുതല്‍  സനാതന ധര്‍മവിവരങ്ങളും വിശേഷങ്ങളും ആയി ഉടനെ കാണാം.....
 
ജയ് ഭവാനി!!

1 comment: